നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് ആനി സീറ്റാസ്

ഏക രാജാവ്

യേശു സ്വര്‍ഗ്ഗം വിട്ട് ഭൂമിയില്‍ വന്നതിനെക്കുറിച്ചു പാസ്റ്റര്‍ സംസാരിക്കുന്നതു ശ്രദ്ധിച്ചുകൊണ്ടിരുന്ന അഞ്ചുവയസ്സുകാരനായ എലൈജാ, നമ്മുടെ പാപങ്ങള്‍ക്കായി അവന്‍ മരിച്ചതിനു നന്ദിപറഞ്ഞുകൊണ്ട് പാസ്റ്റര്‍ പ്രാര്‍ത്ഥിച്ചപ്പോള്‍ നെടുവീര്‍പ്പീട്ടു, 'ഓ, ഇല്ല, അവന്‍ മരിച്ചോ?'' അത്ഭുതത്തോടെ കുട്ടി പറഞ്ഞു.

ക്രിസ്തുവിന്റെ ഭൂമിയിലെ ജീവിതത്തിന്റെ ആരംഭം മുതല്‍, അവന്‍ മരിക്കണം എന്നാഗ്രഹിച്ച ആളുകള്‍ ഉണ്ടായിരുന്നു. ഹെരോദാ രാജാവിന്റെ ഭരണകാലത്ത് വിദ്വാന്മാര്‍ യെരുശലേമില്‍ വന്ന് അന്വേഷിച്ചു: 'യെഹൂദന്മാരുടെ രാജാവായി പിറന്നവന്‍ എവിടെ? ഞങ്ങള്‍ അവന്റെ നക്ഷത്രം കിഴക്കു കണ്ട് അവനെ നമസ്‌കരിക്കുവാന്‍ വന്നിരിക്കുന്നു' (മത്തായി 2:2). രാജാവ് ഇതു കേട്ടപ്പോള്‍, ഒരു ദിവസം തന്റെ പദവി യേശുവിനു കൈമാറേണ്ടിവരും എന്നു ഭയപ്പെട്ടു. അതിനാല്‍ ബേത്‌ലഹേമിലും ചുറ്റുപാടുകളിലും ഉള്ള രണ്ടു വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങളെ എല്ലാം കൊല്ലുവാനായി പടയാളികളെ അയച്ചു. എന്നാല്‍ ദൈവം തന്റെ പുത്രനെ സംരക്ഷിക്കുകയും തന്റെ ദൂതനെ അയച്ച് ആ പ്രദേശം വിട്ടുപോകുവാനായി യേശുവിന്റെ മാതാപിതാക്കള്‍ക്കു മുന്നറിയിപ്പു നല്‍കുകയും ചെയ്തു. അവര്‍ ഓടിപ്പോകുകയും അങ്ങനെ അവന്‍ രക്ഷപെടുകയും ചെയ്തു (വാ. 13-18).

യേശു തന്റെ ശുശ്രൂഷ പൂര്‍ത്തിയാക്കിയപ്പോള്‍, അവന്‍ ലോകത്തിന്റെ പാപത്തിനായി ക്രൂശിക്കപ്പെട്ടു. അവന്റെ ക്രൂശിനു മുകളില്‍ സ്ഥാപിച്ചിരുന്ന മേലെഴുത്ത്, പരിഹാസ ദ്യോതകമായിട്ടാണെങ്കിലും ഇപ്രകാരമായിരുന്നു, 'യെഹൂദന്മാരുടെ രാജാവായ യേശു'' (27:37). എങ്കിലും മൂന്നു ദിവസത്തിനുശേഷം അവന്‍ കല്ലറയില്‍ നിന്നും ജയാളിയായി ഉയിര്‍ത്തെഴുന്നേറ്റു. സ്വര്‍ഗ്ഗാരോഹണം ചെയ്തശേഷം അവന്‍ കര്‍ത്താധി കര്‍ത്താവും രാജാധിരാജാവുമായി സിംഹാസനത്തില്‍ ഇരിക്കുന്നു (ഫിലിപ്പിയര്‍ 2:8-11).

രാജാവ് നമ്മുടെ - എന്റെയും നിങ്ങളുടെയും എലൈജായുടെയും - പാപത്തിനായി മരിച്ചു. അവന്‍ നമ്മുടെ ഹൃദയങ്ങളില്‍ ഭരണം ചെയ്യുവാന്‍ നമുക്കനുവദിക്കാം.

മനോഹരമായ ഫലം

'കുട്ടികള്‍ക്ക് അവര്‍ക്കിഷ്ടമുള്ള എവിടേക്കും (ഉദ്യാനത്തില്‍) ഒരു വിത്ത് എറിയാനും എന്താണ് മുളച്ചുവരുന്നതെന്നു കാണാനും കഴിയണം' സിറ്റി ബ്ലോസംസിന്റെ സ്ഥാപകയായ റെബേക്കാ ലെമോസ്-ഒറ്റെറോ നിര്‍ദ്ദേശിച്ചു. ശ്രദ്ധാപൂര്‍വ്വമായ ഉദ്യാന പരിപാലനത്തിന്റെ മാതൃക അല്ല ഇതെങ്കിലും, ഓരോ വിത്തിനും ജീവന്‍ ഉല്പാദിപ്പിക്കാനുള്ള കഴിവുണ്ടെന്നുള്ള യാഥാര്‍ത്ഥ്യത്തെയാണ് അതു സൂചിപ്പിക്കുന്നത്. 2004 മുതല്‍ സിറ്റി ബ്ലോസംസ് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങളിലെ സ്‌കൂളുകള്‍ക്കും ജനവാസ കേന്ദ്രങ്ങള്‍ക്കും വേണ്ടി ഉദ്യാനങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നു. ഉദ്യാന നിര്‍മ്മിതിയിലൂടെ കുട്ടികള്‍ക്ക് പോഷകാഹാരത്തെക്കുറിച്ചും തൊഴില്‍ നൈപുണ്യം നേടുന്നതിനെക്കുറിച്ച് പഠിക്കുന്നു. 'ഒരു നഗര പ്രദേശത്ത് ജീവസ്സുറ്റ പച്ചപ്പ് ഉണ്ടായിരിക്കുന്നത് ... കുട്ടികള്‍ക്ക് പ്രത്യുല്പാദനപരവും സുന്ദരവുമായ എന്തെങ്കിലും ചെയ്തുകൊണ്ട് തുറസ്സായ സ്ഥലത്തായിരിക്കാന്‍ ഒരു വഴി തുറക്കുന്നു' എന്ന് റെബേക്കാ പറയുന്നു.

നൂറു മേനി ഫലം കൊടുക്കാന്‍ പ്രാപ്തിയുള്ള (ലൂക്കൊസ് 8:8) വിത്ത് വിതയ്ക്കുന്നതിനെക്കുറിച്ചുള്ള ഒരു ഉപമ യേശു പറയുകയുണ്ടായി. ആ വിത്ത് നല്ല നിലത്തു വിതയ്ക്കപ്പെട്ട ദൈവത്തിന്റെ സുവിശേഷമാണ്. നല്ല നിലത്തെക്കുറിച്ചു കര്‍ത്താവു പറഞ്ഞത് 'വചനം കേട്ടു ഗുണമുള്ള നല്ല ഹൃദയത്തില്‍ സംഗ്രഹിച്ചു ക്ഷമയോടെ ഫലം കൊടുക്കുന്നവര്‍ തന്നേ'' എന്നാണ് (വാ. 15).

നമുക്കു ഫലം പുറപ്പെടുവിക്കുന്നവരാകാന്‍ കഴിയുന്ന ഏക മാര്‍ഗ്ഗം അവനോട് ബന്ധപ്പെട്ടിരിക്കുക എന്നതാണ് എന്ന് യേശു പറഞ്ഞു (യോഹന്നാന്‍ 15:4). ക്രിസ്തുവിനാല്‍ നാം ഉപദേശിക്കപ്പെടുകയും അവനോട് ചേര്‍ന്നിരിക്കുകയും ചെയ്യുമ്പോള്‍ ആത്മാവ് നമ്മില്‍ 'സ്നേഹം, സന്തോഷം, സമാധാനം, ദീര്‍ഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത, ഇന്ദ്രിയജയം ' എന്നിങ്ങനെയുള്ള അവന്റെ ഫലങ്ങള്‍ ഉളവാക്കും (ഗലാത്യര്‍ 5:22-23). മറ്റുള്ളവരുടെ ജീവിതങ്ങളെ സ്പര്‍ശിക്കുന്നതിനായി നമ്മില്‍ അവന്‍ ഉല്പാദിപ്പിക്കുന്ന ഫലങ്ങളെ അവന്‍ ഉപയോഗിക്കുന്നു; തന്മൂലം അവര്‍ രൂപാന്തരപ്പെടുകയും അവരുടെ തന്നെ ജീവിതത്തില്‍ ഫലം പുറപ്പെടുവിക്കുവാന്‍ തുടങ്ങുകയും ചെയ്യും. ഇത് മനഹരമായ ഒരു ജീവിതത്തെ സൃഷ്ടിക്കുന്നു.

അതു ദൈവത്തിനു വിട്ടുകൊടുക്കേണ്ട കാര്യമാണ്

നെയ്റ്റും ഷെറിലിനും ന്യൂയോര്‍ക്ക് നഗര സന്ദര്‍ശനവേളയില്‍ ഒരു ഒമക്കസേ റെസ്‌റ്റോറന്റിലെ ഭക്ഷണം ശരിക്കും ആസ്വദിച്ചു. ഒമക്കസേ എന്ന ജപ്പാന്‍ വാക്കിന്റെ അര്‍ത്ഥം 'ഞാന്‍ നിനക്ക് അതു വിട്ടുതരുന്നു' എന്നാണ്. അത്തരം റെസ്റ്റോറന്റിലെ കസ്റ്റമേഴ്‌സ് തങ്ങളുടെ ഭക്ഷണത്തിന്റെ തിരഞ്ഞെടുപ്പ് ഷെഫിനു വിട്ടുകൊടുക്കുന്നു. ആദ്യമായിട്ടായിരുന്നു ഇത്തരത്തിലുള്ള ഭക്ഷണം അവര്‍ ആസ്വദിക്കുന്നതെങ്കിലും അത് ആപല്‍ സാധ്യതയുള്ളതായിരുന്നിട്ടും, ഷെഫ് അവര്‍ക്കുവേണ്ടി തിരഞ്ഞെടുത്ത് ഉണ്ടാക്കിയ ഭക്ഷണം അവര്‍ ആസ്വദിച്ചു.

ഈ ആശയം നമ്മുടെ പ്രാര്‍ത്ഥനാ അപേക്ഷയുടെ കാര്യത്തില്‍ ദൈവത്തോടുള്ള നമ്മുടെ മനോഭാവത്തോടു കൂട്ടിയിണക്കാന്‍ കഴിയും: 'ഞാന്‍ നിനക്ക് അതു വിട്ടുതരുന്നു.' യേശു 'നിര്‍ജ്ജനദേശത്തു വാങ്ങിപ്പോയി പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നത്' (ലൂക്കൊസ് 5:16) ശിഷ്യന്മാര്‍ കാണുന്നുണ്ടായിരുന്നു. ഒരു ദിവസം അവര്‍ അവനോട് തങ്ങളെയും പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കണമെന്ന് അപേക്ഷിച്ചു. അവന്‍ അവരോട് അവരുടെ ദൈനംദിന ആവശ്യങ്ങള്‍ക്കുവേണ്ടിയും ക്ഷമയ്ക്കുവേണ്ടിയും പരീക്ഷയില്‍നിന്നുള്ള വിടുതലിനായും അപേക്ഷിക്കാന്‍ ഉപദേശിച്ചു. അവന്റെ ഉപദേശത്തിന്റെ ഒരു ഭാഗം താഴ്മയുടെ മനോഭാവം സൂക്ഷിക്കുക എന്നതായിരുന്നു: 'നിന്റെ ഇഷ്ടം സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകണമേ' (മത്തായി 6:10).

നമുക്ക് നമ്മുടെ ആവശ്യങ്ങള്‍ ദൈവമുമ്പാകെ വയ്ക്കാന്‍ കഴിയും, കാരണം നമ്മുടെ ഹൃദയത്തിലുള്ളതെന്താണെന്നു കേള്‍ക്കാന്‍ അവന്‍ ആഗ്രഹിക്കുന്നു-അതു നല്‍കാന്‍ അവനു സന്തോഷവുമാണ്. എങ്കിലും മനുഷ്യരും പരിമിതരുമായ നമുക്ക്, ഏറ്റവും നല്ലത് എന്തെന്നറിയാന്‍ കഴിവില്ല. അതിനാല്‍ താഴ്മയുടെ മനോഭാവത്തോടെ അവനു കീഴ്‌പ്പെട്ട് അപേക്ഷിക്കുകയാണ് ബുദ്ധിപൂര്‍വ്വമായ കാര്യം. അവന്‍ വിശ്വസിക്കാന്‍ കൊള്ളാവുന്നവനാണെന്നും നമുക്ക് ഏറ്റവും ഉത്തമമായത് ഒരുക്കിത്തരുമെന്നും ഉള്ള ഉറപ്പോടെ ഉത്തരം അവനു വിട്ടുകൊടുക്കാന്‍ നമുക്കു കഴിയും.

മറക്കരുത്!

എന്റെ അനന്തരവളും അവളുടെ നാലു വയസ്സുകാരി മകള്‍ കെയ്‌ലിനും എനിക്കും സന്തോഷകരമായ ഒരു ശനിയാഴ്ച ഉച്ചകഴിഞ്ഞുള്ള ഒത്തുകൂടല്‍ ലഭിച്ചു. പുറത്തു കുമിള പൊട്ടിച്ചും ഒരു രാജകുമാരിയുടെ കളറിംഗ് ബുക്കില്‍ നിറം കൊടുത്തും പീനട്ട് ബട്ടറും ജെല്ലി സാന്‍വിച്ചും ഭക്ഷിച്ചും ഞങ്ങള്‍ ആഘോഷിച്ചു. അവര്‍ പോകാനായി കാറില്‍ കയറിയപ്പോള്‍, തുറന്ന വിന്‍ഡോയിലൂടെ കെയ്‌ലിന്‍ മധുരമായി വിളിച്ചു പറഞ്ഞു, 'എന്നെ മറക്കല്ലേ, ആനി ആന്റി.' ഞാന്‍ പെട്ടെന്നു കാറിനടുത്തേക്കു ചെന്നിട്ടു പറഞ്ഞു, 'എനിക്കു നിന്നെ മറക്കാന്‍ കഴിയില്ല. ഞാന്‍ താമസിയാതെ നിന്നെ കാണാമെന്നു വാക്കു തരുന്നു.'

പ്രവൃത്തികള്‍ 1 ല്‍, യേശു 'അവര്‍ കാണ്‍കെ ... ആരോഹണം ചെയ്തത്' (വാ. 9) ശിഷ്യന്മാര്‍ കണ്ടു. തങ്ങളുടെ ഗുരു തങ്ങളെ മറക്കുമോ എന്നവര്‍ ചിന്തിച്ചിരുന്നോ എന്നു ഞാന്‍ അത്ഭുതപ്പെടുന്നു. എന്നാല്‍ അവരോടുകൂടെയിരിക്കാനും വരുവാനിരിക്കുന്ന പീഡനത്തെ നേരിടുന്നതിന് അവരെ ശക്തീകരിക്കുവാനും തന്റെ ആത്മാവിനെ അയയ്ക്കാമെന്ന് അവന്‍ തൊട്ടു മുമ്പു വാഗ്ദത്തം ചെയ്തിരുന്നു (വാ. 8). താന്‍ അവര്‍ക്കുവേണ്ടി ഒരു സ്ഥലം ഒരുക്കുവാന്‍ പോകയാണെന്നും തന്നോടുകൂടെയിരിക്കേണ്ടതിന് അവരെ കൊണ്ടുപോകാന്‍ താന്‍ വീണ്ടും വരുമെന്നും അവന്‍ അവരെ പഠിപ്പിച്ചിരുന്നു (യോഹന്നാന്‍ 14:3). എന്നാല്‍ എത്രകാലം അവര്‍ കാത്തിരിക്കേണ്ടിവരുമെന്ന് അവര്‍ അത്ഭുതപ്പെട്ടിരിക്കാം. 'യേശുവേ, ഞങ്ങളെ മറക്കരുതേ' എന്നു പറയാന്‍ അവര്‍ ആഗ്രഹിച്ചിരുന്നിരിക്കാം.

യേശുവില്‍ വിശ്വാസം അര്‍പ്പിച്ചിട്ടുള്ള നമ്മെ സംബന്ധിച്ച്, പരിശുദ്ധാത്മാവിലൂടെ അവന്‍ നമ്മില്‍ ജീവിക്കുന്നു. എങ്കിലും അവന്‍ എന്നു വന്ന് നമ്മെയും തന്റെ സൃഷ്ടിയെയും പൂര്‍ണ്ണമായി യഥാസ്ഥാനപ്പെടുത്തും എന്നു നാം അത്ഭുതപ്പെടുന്നു. എന്നാലതു സംഭവിക്കും - അവന്‍ നമ്മെ മറക്കുകയില്ല. അതിനാല്‍ 'അന്യോന്യം പ്രബോധിപ്പിച്ചും തമ്മില്‍ ആത്മികവര്‍ദ്ധന വരുത്തിയും പോരുവിന്‍' (1 തെസ്സലൊനീക്യര്‍ 5:10-11).

ഞാന്‍ ആകാം

ഒരു നീണ്ട പകലിനുശേഷം ഷേര്‍ലി ചാരുകസേരയില്‍ ചാഞ്ഞു കിടന്നു. അവള്‍ ജനലിലൂടെ നോക്കിയപ്പോള്‍ ഒരു വൃദ്ധ ദമ്പതികള്‍, 'സൗജന്യം' എന്നെഴുതി ഒരു പറമ്പില്‍ ഇട്ടിരുന്ന ഒരു പഴയ വേലിയുടെ ഒരു ഭാഗം വലിച്ചുകൊണ്ടുവരുവാന്‍ പാടുപെടുന്നതു കണ്ടു. ഷേര്‍ലി ഭര്‍ത്താവിന്റെ കൈക്കു പിടിച്ചു, സഹായിക്കാനായി അവരുടെയടുത്തേക്കു ചെന്നു. നാലുപേരും ചേര്‍ന്ന് വളരെ വിഷമിച്ച് വേലിയുടെ ഭാഗം ഒരു ഉന്തുവണ്ടിയില്‍ കയറ്റി നഗരവീഥിയിലൂടെ തള്ളി, ഒരു മൂലയിലൂടെ കടന്ന് ദമ്പതികളുടെ വീട്ടിലെത്തിച്ചു. കാഴ്ചകണ്ട് ആളുകള്‍ ശ്രദ്ധിക്കുന്നതു കണ്ട് വഴിയിലുടനീളം ചിരിച്ചുകൊണ്ടായിരുന്നു അവരുടെ യാത്ര. വേലിയുടെ മറ്റെ ഭാഗം എടുക്കുവാനായി വീണ്ടും പോകുമ്പോള്‍ ആ സ്ത്രീ ഷേര്‍ലിയോടു ചോദിച്ചു, 'എന്റെ സ്നേഹിത ആകാമോ?' 'ശരി, ഞാന്‍ ആകാം' അവള്‍ മറുപടി നല്‍കി. തന്റെ പുതിയ വിയറ്റ്നാം സ്നേഹിതയ്ക്ക് കാര്യമായി ഇംഗ്ലീഷ് അറിയില്ല എന്നും അവരുടെ പ്രായപൂര്‍ത്തിയായ മക്കള്‍ ദൂരേയ്ക്കു താമസം മാറ്റിയതിനാല്‍ ഒറ്റപ്പെടല്‍ അനുഭവിക്കുന്നവരാണെന്നും ഷേര്‍ലി പിന്നീടു മനസ്സിലാക്കി.

ലേവ്യാപുസ്തകത്തില്‍, പരദേശികളായിരിക്കുന്നതിന്റെ വിഷമതകള്‍ അനുഭവിച്ചരാണ് യിസ്രായേല്‍ എന്നു ദൈവം അവരെ ഓര്‍പ്പിക്കുകയും (19:34) അതിനാല്‍ പരദേശികളോട് എങ്ങനെ പെരുമാറണം എന്ന നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു (വാ. 9-18). തന്റെ സ്വന്തജനം ആയിരിക്കുവാന്‍ ദൈവം അവരെ വേര്‍തിരിച്ചു, അതിനു പകരമായി അവര്‍ തങ്ങളുടെ 'അയല്‍ക്കാരെ' തങ്ങളെപ്പോലെ തന്നേ സ്നേഹിച്ച് അനുഗ്രഹിക്കണം. രാജ്യങ്ങള്‍ക്കുള്ള ദൈവത്തിന്റെ ഏറ്റവും മഹത്തായ അനുഗ്രഹമായ യേശു പില്‍ക്കാലത്ത് തന്റെ പിതാവിന്റെ പ്രസ്താവനയെ പുനരുദ്ധരിച്ച് നമുക്കെല്ലാം ബാധകമാക്കി: 'നിന്റെ ദൈവമായ കര്‍ത്താവിനെ നീ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണമനസ്സോടുംകൂടെ സ്നേഹിക്കണം...കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കണം' (മത്തായി 22:37-39).

നമ്മില്‍ വസിക്കുന്ന ക്രിസ്തുവിന്‍ ആത്മാവിലൂടെ, നമുക്കു ദൈവത്തെയും മറ്റുള്ളവരെയും സ്നേഹിക്കുവാന്‍ കഴിയും കാരണം അവന്‍ നമ്മെ ആദ്യം സ്നേഹിച്ചു (ഗലാത്യര്‍ 5:22-23; 1 യോഹന്നാന്‍ 4:19).
'ശരി, ഞാന്‍ ചെയ്യാം' എന്നു ഷേര്‍ലിയെപ്പോലെ നമുക്കും പറയാന്‍ കഴിയുമോ?

ഇപ്പോള്‍ തുടങ്ങുക

2017 ഫെബ്രുവരി അവസാനം എന്റെ മൂത്ത സഹോദരിക്ക് നടത്തിയ ബയോപ്‌സിയില്‍ കാന്‍സര്‍ ആണെന്ന് വെളിപ്പെട്ട ശേഷം ഞാന്‍ സ്നേഹിതയോട് പറഞ്ഞു, 'എനിക്ക് കരോളിനോടൊപ്പം കഴിയുന്നിടത്തോളം സമയം ചിലവഴിക്കണം - ഇപ്പോള്‍ മുതല്‍.' എന്റെ വികാരങ്ങള്‍ വാര്‍ത്തയോടുള്ള അമിത പ്രതികരണമാണെന്നു ചിലര്‍ പറഞ്ഞു. എന്നാല്‍ പത്തു മാസത്തിനുള്ളില്‍ അവള്‍ മരിച്ചു. അവളോടൊപ്പം ഞാന്‍ മണിക്കൂറുകള്‍ ചിലവഴിച്ചെങ്കിലും നാം ഒരുവനെ സ്‌നേഹിക്കുമ്പോള്‍, നമ്മുടെ ഹൃദയങ്ങള്‍ക്ക് മതിയാംവണ്ണം സ്നേഹിക്കുന്നതിന് ഒരിക്കലും ആവശ്യത്തിനു സമയം കിട്ടുകയില്ല.

അപ്പൊസ്തലനായ പത്രൊസ് ആദിമ സഭയിലെ ക്രിസ്തുവിശ്വാസികളെ 'തമ്മില്‍ ഉറ്റ സ്നേഹം ഉള്ളവരായിരിപ്പിന്‍' (1…

നമുക്കു ശാന്തമാകാന്‍ കഴിയുമോ?

താന്‍ ഒത്തിരി വേദന അനുഭവിക്കേണ്ടി വരുമെന്നറിഞ്ഞുകൊണ്ട് ഡാര്‍നെല്‍ ഫിസിക്കല്‍ തെറാപ്പിസ്റ്റിന്റെ ഓഫീസിലേക്കു പ്രവേശിച്ചു. തെറാപ്പിസ്റ്റ് അവന്റെ കൈ വലിക്കുകയും നീട്ടുകയും, അപകടത്തിന് ശേഷം മാസങ്ങളോളം സ്ഥാനം തെറ്റിയിരുന്ന കൈ ശരിയായ സ്ഥാനത്ത് പിടിച്ചിടുകയും ചെയ്തു. ചില നിമിഷങ്ങള്‍ കൈ അസ്വസ്ഥജനകമായ നിലയില്‍ പിടിച്ചശേഷം അവള്‍ മൃദുവായി പറഞ്ഞു, 'ശരി, ഇനി റിലാക്സ് ചെയ്യാം.'' ''തെറാപ്പിയുടെ സമയത്ത് കുറഞ്ഞപക്ഷം, അമ്പതു പ്രാവശ്യമെങ്കിലും 'ശരി, ഇനി റിലാക്സ് ചെയ്യാം' എന്ന് അവള്‍ പറഞ്ഞു' ഡാര്‍നെല്‍ പിന്നീട് പറഞ്ഞു.

ഈ വാക്കുകളെക്കുറിച്ചു ചിന്തിച്ചപ്പോള്‍, അവയെ തന്റെ ജീവിതത്തിന്റെ ഇതര കാര്യങ്ങളിലും പ്രായോഗികമാക്കാന്‍ കഴിയും എന്നു ഡാര്‍നെല്‍ മനസ്സിലാക്കി. ആകുലപ്പെടുന്നതിന് പകരം ദൈവത്തിന്റെ നന്മയിലും വിശ്വസ്തതയിലും തനിക്കു വിശ്രമിക്കാന്‍ കഴിയും.

യേശു തന്റെ മരണത്തോടു സമീപിച്ചപ്പോള്‍, ഇക്കാര്യം തന്റെ ശിഷ്യന്മാര്‍ പഠിക്കണമെന്ന് യേശു അറിഞ്ഞു. താമസിയാതെ അവര്‍ പീഡനത്തിന്റെയും യാതനകളുടെയും അവസരത്തെ നേരിടും. അവരെ ധൈര്യപ്പെടുത്തുന്നതിനായി, അവരോടുകൂടെ വസിക്കേണ്ടതിനും താന്‍ അവരെ പഠിപ്പിച്ച കാര്യങ്ങള്‍ അവര്‍ ഓര്‍മ്മിപ്പിക്കേണ്ടതിനുമായി പരിശുദ്ധാത്മാവിനെ അയച്ചുതരും എന്നവന്‍ പറഞ്ഞു (യോഹന്നാന്‍ 14:26). കൂടാതെ അവന്‍ പറഞ്ഞു, 'സമാധാനം ഞാന്‍ നിങ്ങള്‍ക്കു തന്നിട്ടുപോകുന്നു; എന്റെ സമാധാനം ഞാന്‍ നിങ്ങള്‍ക്കു തരുന്നു;
... നിങ്ങളുടെ ഹൃദയം കലങ്ങരുത്, ഭ്രമിക്കുകയും അരുത്' (വാ. 27).

ദൈനം ദിന ജീവിതത്തില്‍ നമ്മെ വരിഞ്ഞു മുറുക്കുന്ന നിരവധി കാര്യങ്ങള്‍ ഉണ്ട്. എന്നാല്‍ ദൈവത്തിന്റെ ആത്മാവ് നമ്മില്‍ വസിക്കുന്നു എന്നും അവന്‍ തന്റെ സമാധാനം നമുക്ക് വാഗ്ദാനം ചെയ്യുന്നു എന്നും നമ്മെത്തന്നെ ഓര്‍മ്മിപ്പിച്ചു കൊണ്ട് ദൈവത്തിലുള്ള നമ്മുടെ ആശ്രയത്തില്‍ വളരുവാന്‍ നമുക്ക് കഴിയും. അവന്റെ ശക്തി നാം ആര്‍ജ്ജിക്കുമ്പോള്‍ 'ശരി, ഇനി നിനക്ക് ശാന്തമാകാം' എന്ന തെറാപ്പിസ്റ്റിന്റെ വാക്കുകളില്‍ അവന്‍ പറയുന്നത് നമുക്ക് കേള്‍ക്കാന്‍ കഴിയും.

എനിക്ക് കാണുവാൻ സാധിക്കുന്നതെല്ലാം

ശിശിരകാലത്തിലെ തണുത്തുറഞ്ഞ ഒരു പ്രഭാതത്തിൽ തടാകത്തിനരികിലുള്ള മഞ്ഞുകൊണ്ടു മൂടപ്പെട്ട മനോഹരമായ ലൈറ്റ് ഹൌസിനെ നോക്കി ക്രിസ്റ്റ നിന്നു. ചിത്രമെടുക്കുന്നതിന് അവൾ തന്‍റെ ഫോൺ പുറത്തെടുക്കവേ, അവളുടെ കണ്ണടയിൽ മഞ്ഞു വന്നു മൂടി. അവൾക്ക് ഒന്നും കാണുവാൻ കഴിയാതിരുന്നതിനാൽ തന്‍റെ ക്യാമറ ലൈറ്റ് ഹൌസിലേക്ക് ലക്ഷ്യം വച്ച്, വ്യത്യസ്ത കോണുകളിൽ നിന്ന് മൂന്ന് ചിത്രങ്ങൾ എടുക്കുവാൻ അവൾ തീരുമാനിച്ചു. എന്നാൽ, പിന്നീട് ആ ചിത്രങ്ങൾ പരിശോധിച്ചപ്പോൾ, ക്യാമറ തന്‍റെ തന്നെ ചിത്രങ്ങൾ എടുക്കുന്ന വിധത്തിലാണ് സജ്ജീകരിച്ചിരുന്നതെന്ന് അവൾക്ക് മനസ്സിലായി. അവൾ ചിരിച്ചു കൊണ്ട് ഇപ്രകാരം പറഞ്ഞു, “എന്‍റെ ശ്രദ്ധ എന്നിൽ, എന്നിൽ, എന്നിൽ തന്നെയായിരുന്നു. ഞാൻ കണ്ടത് എന്നെ മാത്രമായിരുന്നു.” ക്രിസ്റ്റ എടുത്ത ചിത്രങ്ങൾ എന്നെ സമാനമായ പിഴവുകളെക്കുറിച്ച് ചിന്തിപ്പിച്ചു: ദൈവീക പദ്ധതിയുടെ ബൃഹത്തായ ചിത്രത്തിന്‍റെ കാഴ്ച്ച നഷ്ടപ്പെടുമ്പോൾ നാം വളരെയധികം സ്വകേന്ദ്രീകൃതരായിത്തീരും.

 തന്‍റെ ശ്രദ്ധ തന്നിലേക്കു തന്നെ ആയിരിക്കില്ല എന്ന് യേശുവിന്‍റെ ബന്ധുവായ യോഹന്നാൻ വ്യക്തമായി മനസ്സിലാക്കിയിരുന്നു. ദൈവപുത്രനായ യേശുവിനെ മറ്റുള്ളവർക്ക് ചൂണ്ടിക്കാണിച്ചു കൊടുക്കുക എന്നതാണ് തന്‍റെ കാഴ്ചപ്പാടും വിളിയും എന്ന് അവൻ ആരംഭത്തിൽ തന്നെ തിരിച്ചറിഞ്ഞിരുന്നു. യേശു തന്‍റേയും തന്‍റെ അനുയായികളുടേയും അടുക്കൽ വരുന്നത് കണ്ട് യോഹന്നാൻ ഇപ്രകാരം പറഞ്ഞു “ഇതാ ദൈവത്തിന്‍റെ കുഞ്ഞാട്!” (യോഹന്നാൻ 1:29). അവൻ പിന്നെയും, “അവൻ വെളിപ്പെടേണ്ടതിന് ഞാൻ വെള്ളത്തിൽ സ്നാനം കഴിപ്പിപ്പാൻ വന്നിരിക്കുന്നു”  (വാക്യം 31) എന്നു പറഞ്ഞു. പിന്നീട് യേശുവിന് ശിഷ്യൻമാർ വർദ്ധിക്കുന്നു എന്ന് യോഹന്നാന്‍റെ ശിഷ്യൻമാർ അറിയിച്ചപ്പോൾ അവൻ: “ഞാൻ ക്രിസ്തു അല്ല, അവന്നു മുമ്പായി അയക്കപ്പെട്ടവനത്രേ എന്നു ഞാൻ പറഞ്ഞതിനു നിങ്ങൾ തന്നേ എനിക്കു സാക്ഷികൾ ആകുന്നു:…അവൻ വളരേണം, ഞാനോ കുറയേണം”,  എന്ന് പറഞ്ഞു (യോഹന്നാൻ 3:28-30).

 നമ്മുടെ ജീവിതത്തിന്‍റെ കേന്ദ്രബിന്ദു യേശുവും, യേശുവിനെ പൂർണ്ണ ഹൃദയത്തോടെ സ്നേഹിക്കുക എന്നതും ആയിരിക്കട്ടെ.

എപ്രകാരമുള്ള രക്ഷിതാവാണ് താൻ?

കഴിഞ്ഞ വർഷം, ഞാനും എന്റെ സ്നേഹിതന്മാരും അർബുദവുമായി മല്ലടിയ്ക്കുന്ന മൂന്നു സ്ത്രീകൾക്കുവേണ്ടി പ്രാർത്ഥിച്ചു. ഞങ്ങൾക്കറിയാമായിരുന്നു ദൈവത്തിന് അവരെ സൌഖ്യമാക്കുവാനുള്ള ശക്തിയുണ്ടെന്നും ഞങ്ങൾ തന്നോട് അങ്ങനെ ചെയ്യുവാൻ ദിവസേന യാചിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ കാലങ്ങളിൽ താൻ ചെയ്യുന്നത് ഞങ്ങൾ കണ്ടിട്ടുണ്ട് താൻ വീണ്ടും അങ്ങനെ ചെയ്യുമെന്നു വിശ്വസിയ്ക്കുകയും ചെയ്യുന്നു. ഓരോരുത്തരുടെയും പോരാട്ടങ്ങളിൽ സൌഖ്യം യഥാർത്ഥമായി സംഭവിയ്ക്കുന്ന ദിവസങ്ങലുണ്ടായിരിക്കുകയും ഞങ്ങൾ അതിൽ സന്തോഷിയ്ക്കയും ചെയ്തു. എന്നാൽ അവരെല്ലാവരും മരിച്ചുപോയി. ചിലർ പറഞ്ഞു അത് അവരുടെ “ആത്യന്തിക സൌഖ്യമായിരുന്നുയെന്നു "ഒരു രീതിയിൽ അങ്ങനെയാകുന്നു താനും. എന്നിരുന്നാലും വിരഹം ഞങ്ങളെ ആഴത്തിൽ മുറിവേല്പിച്ചു. അവരെയെല്ലാം താൻ സൌഖ്യമാക്കണമെന്ന് ഞങ്ങൾ ആഗ്രഹിച്ചു —ഇവിടെയും ഇപ്പോഴും—ഞങ്ങൾക്ക് മനസിലകാത്ത കാരണങ്ങളാൽ ഒരു അത്ഭുതവും സംഭവിച്ചില്ല.

 ചിലർ യേശുവിനെ അനുഗമിച്ചത് താൻ പ്രവൃത്തിച്ച അത്ഭുതങ്ങൾ കാണുവാനും, തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുവാനുമായിരുന്നു (യോഹന്നാൻ 6:2, 26). ചിലർ കേവലം തന്നെ തച്ചന്റെ മകനായി കാണുകയും (മത്തായി 13:55–58), മറ്റുചിലർ തങ്ങളുടെ രാഷ്ട്രീയ നേതാവായും പ്രതീക്ഷിച്ചു (ലൂക്കൊസ് 19:37–38). ചിലർ തന്നെ വലിയ ഗുരുവായി കരുതി (മത്തായി 7:28-29). മറ്റു ചിലർ തന്റെ പഠിപ്പിക്കൽ മനസ്സിലാക്കാൻ പ്രയാസമായതുകൊണ്ട് തന്നെ വിട്ടുപോയി (യോഹന്നാൻ 6:66).

 ഇന്നും യേശു നാം തന്നിൽനിന്നും പ്രതീക്ഷിക്കുന്നതുപോലെ എല്ലായ്പ്പോഴും നമ്മുടെ ആവശ്യങ്ങൾ നിറവേറ്റുന്നില്ല. എങ്കിലും താൻ നാം സങ്കല്പിക്കുന്നതിലും ഉപരിയാകുന്നു. താൻ നിത്യജീവന്റെ ദാതാവാകുന്നു (വാക്യം 47–48). താൻ നല്ലവനും ജ്ഞാനിയും ആകുന്നു; താൻ സ്നേഹിക്കുകയും, ക്ഷമിക്കുകയും, ചേർന്നു വസിയ്ക്കുകയും, ആശ്വസിപ്പിക്കുയും ചെയ്യുന്നു. നമുക്ക് താൻ ആയിരിയ്ക്കുന്ന നിലയിൽ യേശുവിൽ വിശ്രമിയ്ക്കുകയും തന്നെ അനുഗമിയ്ക്കുകയും ചെയ്യാം.